നിലാ… (ഒരു സ്വപ്നകുറിപ്പ് )

എന്റെ കൈത്തണ്ടയിൽ
ചുറ്റിപ്പിടിച്ച് ഒരു കുഞ്ഞിക്കൈ..

ഉറങ്ങുമ്പോഴീയിടെയായി
അതൊരു തോന്നലാണ്…

സ്വപ്നത്തേക്കാളേറെ
സ്വന്തമാണെന്ന് തോന്നിക്കുന്ന
കുഞ്ഞു സാമീപ്യം…

ചുരുളൻ മുടിയിഴകൾ
മുഖത്തേക്കിടക്കിടെ
പാറി വീഴുന്നതും..
പാൽമണമുള്ള
ഒരു ശ്വാസക്കാറ്റ്
എന്റെ നെഞ്ചിൽ തട്ടുന്നതും…
അതവൾ തന്നെയാവണം !

നക്ഷത്രപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച
കുഞ്ഞുടുപ്പിന്റെ
ഒരേയൊരവകാശി…

നിലാ യെന്ന്
പേരിട്ടു വിളിക്കാമെന്ന്
നമ്മൾ സ്വപ്നം കണ്ടിരുന്ന..,
നിന്നെ പോലെ
കവിതയെഴുതുമെന്നും
അല്ല, നിന്നെ പോലെ
പാട്ടു പാടുമെന്നും..
കുഞ്ഞിലേ കരാട്ടെ
പഠിപ്പിക്കണമെന്ന് നീയും
അല്ല നൃത്തം പഠിച്ചിട്ട് മതി
അതൊക്കയെന്നു ഞാനും
പറഞ്ഞിരുന്നവൾ…

കാതു കുത്തേണ്ട,
അവൾക്ക് നോവുമെന്ന്
നീ പറഞ്ഞപ്പോൾ..
കാതും കുത്തണ്ട
കല്യാണവും കഴിപ്പിക്കണ്ട
എന്ന് ഞാൻ
പറഞ്ഞു ചിരിച്ചതും…

നീയവളെ ബൈക്ക് ഓടിക്കാൻ
പഠിപ്പിക്കാനിരുന്നതല്ലേ..
എന്നെ കൂട്ടാതെ അവളോടൊത്ത്
നിറയെ യാത്രകൾ പോകുമെന്ന്
പറഞ്ഞിരുന്നതും…

അവൾക്കായി കണ്ടുവച്ചിരുന്ന
കുഞ്ഞുടുപ്പുകളോർമ്മയുണ്ടോ…
ഡെനിം ന്റെ
ചെറിയൊരു ഫ്രോക്ക്
വില ചോദിച്ചു
വച്ചത് പോലുമാണ്…

ഒരു മഞ്ഞപ്പട്ടുപാവാട
തുന്നിക്കൊടുക്കണമെന്ന്
ഞാനെത്ര
കൊതിച്ചിരുന്നുവെന്നോ…

കൊലുസ്സിട്ട കുഞ്ഞിക്കാലുകൾ
ഈ തൊടിയിൽ
ഓടിക്കളിക്കുന്നത് എത്രവട്ടം
മനസ്സിൽ കണ്ടിരിക്കുന്നു…

കണ്ടോ…
കാത്തിരിപ്പിന്റെ നേരങ്ങളിലൊന്നും
കടന്ന് വരാതെ
അവളിപ്പോൾ
സ്വപ്നങ്ങളിൽ വന്ന്
കൊതിപ്പിക്കുകയാണ്

‘നിലാ’ യെന്ന് ഒന്ന്
നീട്ടിവിളിച്ചാൽ
കേൾക്കാത്തൊരിടത്തിരുന്നു
വിളികേൾക്കുകയാണ്…

നിലാ…

നിഴലുപോലെ…
നിലാവ് പോലെ…
എന്റെ സ്വപ്നങ്ങളുടെ
വരണ്ട നെഞ്ചിൽ
തലചായ്ച്ചുറങ്ങാനെത്തുന്ന
എന്റെ ചുരുൾമുടികുഞ്ഞ്.

ഹൈദരാബാദിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു. തൃശൂർ കൊരട്ടി സ്വദേശി. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.