നിയോഗം

ഇലകളെയും
കാറ്റിനെയുമല്ല;
ചൂടിനെപ്പേടിച്ചാണ്
ഞാനെന്റെ
ആപ്പിസുമുറി
അടച്ചിട്ടത്.

എന്നിട്ടും
നീയെന്റെ
ആംഗലേയാക്ഷരക്കട്ടനിരകളിൽ
വന്നെന്നെയോർമ്മിപ്പിക്കുന്നതേതു
വാക്കിനെക്കുറിച്ചാണ്,
കവിതയെയാണ്?

ഇലകളെ,
പൂക്കളെ,
നിലാവിനെ,
എന്തിനു
ഗസലീണങ്ങളെയും
എനിക്കിഷ്ടമാണെന്നു
നിനക്കറിയാലോ?

ഉദ്യാനത്തിൽ,
വഴിയോരത്ത്
യാത്രയ്ക്കിടയിൽ,
കിനാവിൽ,
എവിടെയെല്ലാം
നീയെന്നെത്തേടിവന്നിരിക്കുന്നു;
പുഞ്ചിരിയുമായി.

ഓരോ ഇലയും
പഴുത്തുകൊഴിഞ്ഞാലും
ഭൂമിക്കു പുതപ്പാകും
കവിതയാകും

നമ്മളോ
ഓർമ്മച്ചെപ്പിൽപ്പോലും
അവശേഷിക്കാതെ
കത്തിത്തീരും
മണ്ണാകും

തളിരായി,
തണലായി,
മണ്ണിലലിയാൻ,
കവിതയാകാൻ
ഒരിലയെങ്കിലുമായെങ്കിൽ

വയനാട്ടിലെ കല്പറ്റ സ്വദേശിയാണ്. ഇപ്പോൾ സർക്കാർസ്ഥാപനമായ മലബാർസിമന്റ്സിൽ പ്ലാന്റ് എഞ്ചിനിയറായി ജോലിചെയ്യുന്നു. എറണാകുളത്ത് താമസിക്കുന്നു. നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളും കഥകളുമായി എഴുത്തിൽ സജീവം