നിദ്രയ്ക്ക് മുൻപ്

അവസാന
അക്ഷരം
അടർന്നു
വീഴും മുമ്പ്,
ഞാൻ മടക്കയാത്ര തുടങ്ങും.

ഇന്നലകളിലെ
ഓരോ വാക്കിലും
ഞാനുണ്ടെന്ന
വിശ്വാസത്തിന്റെ
ആശ്വാസത്തിൽ !!

പറയാതെ
നീ മനസ്സിൽ
സൂക്ഷിച്ച
സ്നേഹത്തിൻ്റെ
സ്ഫടികം ഞാൻ കരുതലോടെ
കാത്തുവച്ചു.

ചേർന്നിരുന്നുള്ള
നിൻ്റെ
കുസൃതികൾ
ശരിക്കും ഞാനാസ്വദിച്ചു.

അറിയാതെ
വാങ്ങിത്തന്ന ഓരോ
സമ്മാനങ്ങളിലും
സ്നേഹ സാഗരം
ഞാൻ കണ്ടറിഞ്ഞു
നീ എനിക്കെല്ലാമെല്ലാമായിരുന്നു.

ഇനിയും നിനക്കെന്നെ
കാണാൻ തോന്നിയേക്കാം
കണ്ണുകളിൽ നോക്കി
പ്രണയം പറയാൻ മോഹമുണർന്നേക്കാം
ഇറുകെപ്പുണർന്നൊരു
ചുടുചുംബനത്തിനായ്
ചിത്തം വെമ്പിയേക്കാം
ഇനിയും
നീയെന്നെക്കാണാൻ
കൊതിച്ചേക്കാം…

പ്രിയേ….
അപ്പോഴേക്കും
എൻ്റെ യാത്ര അവസാനിച്ചേക്കും.

കോഴിക്കോട് ജില്ലയിൽ എടച്ചേരി സ്വദേശിനി. കവയത്രി, ചെറുകഥാകൃത്ത്, എം.ഇ.എസ്. മമ്പാട് കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി