ചേർത്തുപിടിക്കുന്നവർ

പ്രഭാത കിരണങ്ങൾ പൊഴിച്ച്
പകലോൻ എന്നോട് പുഞ്ചിരിച്ചപ്പോൾ
നിറഞ്ഞ മിഴികൾക്കിടയിൽ
ആ പുഞ്ചിരി കണ്ടില്ല ഞാൻ .

തരുലതാദികൾക്കിടയിൽ
മൃദുല മന്ദഹാസത്തോടെ
എനിക്കായ് മധുരാരവങ്ങൾ പൊഴിച്ച
കിളികൂജനങ്ങളും കേട്ടില്ല ഞാൻ.

സുഗന്ധവാഹിയായ മന്ദമാരുതൻ
മുടിയിഴകളിലൂടെ പ്രണയിനിയെ പോലെ
എന്നെ തഴുകി തലോടിയതും
അറിഞ്ഞില്ല ഞാൻ.

മഞ്ഞു പൊഴിയുന്ന ധനുമാസ
രാവിൽ മഞ്ഞുകണങ്ങൾ
കണ്ണുകളിൽ ഉമ്മ വെച്ചപ്പൊഴും
ആ മഞ്ഞു തുള്ളിയെ
കണ്ടില്ല ഞാൻ

അശാന്തിയുടെ തീരമണഞ്ഞ എന്നിൽ
വഴിവിളക്കായി,
നുറുങ്ങു വെട്ടം പൊഴിച്ച് പ്രകാശിച്ച
താരകങ്ങളെയും
കണ്ടില്ല ഞാൻ .

രാത്രിയുടെ നിശബ്ദതയിൽ
എൻ്റെ തേങ്ങലുകളിൽ ആശ്വസമായെത്തിയ
ചീവിടുകളുടെ മർമ്മരവും
കേട്ടില്ല ഞാൻ.

എന്നിട്ടും..,  
എന്നിട്ടും അകന്നകന്നു
പോകുന്ന ചന്ദ്രബിംബത്തെ നോക്കി
നെടുവീർപ്പിടുന്നു ഞാൻ.

എന്നിട്ടുമെന്നിട്ടും ഒറ്റപ്പെടുന്നെന്ന
വേദനയാൽ നീറുന്നു ഞാൻ.

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.