കാത്

മൂളിപ്പാട്ടുകളെ ഭേദിച്ച്
കുതിച്ചു പാഞ്ഞ
സൈക്കിൾ മണിയടികൾ.
വഴിയരികിലെ കൈത്താളം
കണ്ണുംപൂട്ടി കടന്ന
കാലടികൾ.
മുറിക്കപ്പുറത്തേക്ക്
കാതയച്ച് പിടിച്ചെടുത്ത
പാട്ടുനേരങ്ങൾ.

പിന്നെ പിന്നെ,
ചുകപ്പേയെന്നു നീട്ടിവിളിച്ചൊരാൾ,
ഗസൽ ഉടലാക്കിയൊരാൾ,
കവിത കാടാക്കിയൊരാൾ,
ഉള്ളാകെ പാട്ടാക്കിയൊരാൾ,
അങ്ങനെയങ്ങനെ
പേര് കളഞ്ഞു പോയവരെയും
മുഖം മാന്തിപ്പറിച്ചവരെയും
നാലാമനെയും അഞ്ചാമനെയും
കേൾക്കാതായിട്ടും
പാട്ടിവിടെയിരിപ്പുണ്ട്,
ഒരുവളോട്
മൂളിയും ഞെരങ്ങിയും .

ഹൈദരാബാദിലെ ഇഫ്ലു സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയാണ്. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.