കഴുതച്ചുമട്

കരയുകയല്ല കരഞ്ഞുതീര്‍ക്കാന്‍
കഴിയുന്നതല്ലെന്റെ കാര്യമൊന്നും 
നെടുനാള്‍ ചുമന്നും നടന്നുമത്രേ 
പടുജന്മമത്രയും ഞാന്‍ തുലച്ചു.

ചുമടേതറിഞ്ഞീല കുങ്കുമമോ 
ചവറോ വിഴുക്കലോ ചന്ദനമോ 
ഗുണമെന്തറിഞ്ഞീലാ ഞാന്‍ ചുമന്നു 
മണമെന്തിനറിയുന്നു കഴുതവര്‍ഗ്ഗം 

ചുമടൊന്നെനിക്കോര്‍മ്മയുണ്ടു പണ്ടെൻ 
ചുമലേറിയിട്ടുണ്ടു മര്‍ത്ത്യപുത്രന്‍
അതിനിന്നുമെത്രസുഗന്ധ, മെന്നാല്‍ 
അതിലുമെന്‍ യത്നം മറന്നു ലോകം. 

കഴുതയ്ക്കുമില്ലേ കിനാക്കള്‍, മോഹം,
കഴുതയ്ക്കുമില്ലേ വിശപ്പ്, ദാഹം 
കഴുതയ്ക്കു വേണ്ടേ മനസ്സ്, ദുഃഖം,
പഴുതെയാണെന്നോ കഴുതജൻമം.

അറിയാമെനിയ്ക്കൊന്നു, ലോകരെല്ലാം 
കഴുതയെന്നെന്നെ വിളിക്കുകിലും 
ഇവിടിന്നു ഞാന്‍ ചുമക്കുന്ന ഭാരം 
ഒരു കഴുതയ്ക്കും സഹിക്കുകില്ല.

 
 

1949 നവംബറില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. മലയാളത്തില്‍ എം.എ. ബിരുദം നേടിയ ശേഷം കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, കുങ്കുമം, കേരളദേശം, വീക്ഷണം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പിന്നീട് കോളേജ് അധ്യാപകനായി. തിരുവനന്തപുരം സെന്‍റ് സേവ്യേഴ്സ് കോളജില്‍ മലയാളം വിഭാഗം തലവനായിരുന്നു. നാറാണത്തു ഭ്രാന്തന്‍, ഗാന്ധര്‍വ്വം, ഗാന്ധി തുടങ്ങിയവ കൃതികള്‍. 1992 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാറാണത്തു ഭ്രാന്തന് ലഭിച്ചു. അച്ഛൻ പിറന്ന വീട് എന്ന കൃതി ഗലേറിയ ഗാലന്റ് അവാർഡ് നേടി.