കണ്ണമ്മ രൂപിണി

അതിരാവിലെ എണീറ്റ്
പുഴയിൽ പോയി കുളിച്ച്
അവൾ നിത്യവും കണ്ണെഴുതും.

ഓളങ്ങളൊതുക്കി
ചിരിയടക്കി
പുഴ മിണ്ടാതെ, അനങ്ങാതെ നിൽക്കും.
അവൾക്കു കണ്ണാടിയാവും.

വിരലിൽ മഷിതൊട്ട്
അവൾ വാൽക്കണ്ണുനീട്ടിയെഴുതും.
വലവീശിപ്പിടിക്കാനൊരുമ്പെട്ടിറങ്ങിയല്ലോ-
കണ്ണമ്മ രൂപിണി.!

പെണ്ണുങ്ങൾ അടക്കം പറയും.
അവളതു കേട്ട് പുഞ്ചിരിക്കും.

പെണ്ണുങ്ങൾ അവളെ വിഭ്രമിപ്പിച്ചില്ല.
അപ്പോൾ ആണുങ്ങളോ?

ഓ- ആണുങ്ങൾ –
ആണുങ്ങൾ അവളെ വിഭ്രമിപ്പിച്ചില്ല.

കടഞ്ഞെടുത്ത ശരീരമോ
ഒതുക്കമുള്ള അരക്കെട്ടോ
ഉറച്ച മാംസപേശികളോ- ഒന്നും .

രതിപൂർവ്വ ലീലയിൽ അവർ പറയുന്ന
മുത്തുപതിപ്പിച്ച നുണകൾ മാത്രം
അവളെ രസിപ്പിച്ചു.

ശൃംഗാരരൂപിണീ…
എന്ന അവസാനത്തെ കിതപ്പിൽ
അവർ പതിവുപോലെ മരിച്ചുവീണു.

അവൾ വിശാലമായ ആകാശംനോക്കി
വെറുതെ കിടന്നു.

കരിതൊട്ടു കണ്ണെഴുതിയ
തുടുപ്പൻ മുലകളോർക്കുമ്പോൾ മാത്രം
അവൾ പിടഞ്ഞുയിർത്തു.

അതെ, മുലകൾ –  
വിതുമ്പുന്ന താമരപ്പൂക്കൾ.

ഈ ഭൂമിയിൽ
മുലകൾ സൃഷ്ടിച്ചതുകൊണ്ടു മാത്രം
ദൈവത്തോടവൾ കടപ്പെട്ടിരിക്കുന്നു.

തൃശ്ശൂർ ശ്രീ കേരള വർമ കോളേജ് മലയാള വിഭാഗം അസി.പ്രൊഫസറാണ്. ജിപ്സിപ്പെണ്ണ് എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.