കടക്കൂ അകത്ത്

സ്വർഗ്ഗത്തിൽ നിന്ന്
പടിയിറക്കി വിട്ടു.

നിയമപുസ്തകത്തിലെ
ആജ്ഞകൾ
ലംഘിച്ചുവെന്നായിരുന്നു
ആരോപണം.

സാക്ഷിയെ
ഹാജരാക്കി;
നിയമങ്ങൾ
പശിയടക്കാത്തിടത്ത്
എന്റെ ലംഘനങ്ങൾ
ആമാശയം
നിറച്ചെന്ന്
മൊഴി വന്നു.

എഴുതപ്പെട്ടത്
തെറ്റാതെ തന്നെ
വിധി വന്നു.
നരകത്തിന്റെ
വാതിൽ തുറക്കപ്പെട്ടു.

ആമാശയം
നിറച്ചവനും
വിളമ്പിയ ഞാനും
ആനയിക്കപ്പെട്ടു.
പശിയകറ്റിയ
കൃതജ്ഞയാൽ ഞാനും
ആമാശയം നിറഞ്ഞ
നിർവൃതിയിൽ
സാക്ഷിയും
സന്തോഷപൂർവ്വം
വിറകുകൊള്ളികൾക്കൊപ്പം
ശയിച്ചു!

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ ജനനം. കാഴ്‌ച, പരാജിതൻ, നെല്ലിക്ക, ചെക്കൻ, നാലുവരക്കോപ്പി, ഒമ്പതാളും ഒരോന്തും എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌. സ്വന്തം പേരിൽ ആനുകാലികങ്ങളിലും പരാജിതൻ എന്ന തൂലികാ നാമത്തിൽ സോഷ്യൽ മീഡിയയിലും എഴുതുന്നു