ഓർമ്മകൾക്കപ്പുറം

ഡിസംബറിലെ മരംകോച്ചുന്ന മഞ്ഞുള്ള തണുത്തുറഞ്ഞ ഒരു പ്രഭാതം. റോഡുവക്കിലെ ശീമക്കൊന്ന ഇലകളിൽ തങ്ങി നിൽക്കുന്ന മഞ്ഞുതുള്ളിയിൽ ഉദയസൂര്യന്റെ കിരണങ്ങൾ സ്പർശിക്കുമ്പോൾ പുളകം കൊണ്ടു എന്ന് തോന്നിക്കുമാറ് ഇളംകാറ്റിൽ ഇലകൾ ചാഞ്ചാടുന്നു. നാട്ടിലെങ്ങും ഒരു നിശബ്ദത.

തെരുവീഥിയിൽ അന്തിവൈകുവോളം കുരച്ച് ഓടിനടന്ന് ആ പ്രദേശത്തെ കാവൽക്കാരനെ പോലെ വിലസുന്ന നായ പോലും ആ സമയത്ത് റോഡിന്റെ ഓരംപറ്റി ചൂടുപറ്റുമാറു കിടന്നുറങ്ങുന്നു. തമിഴ്നാട്ടിൽ നിന്നും ഇവിടെയെത്തി ഇപ്പോൾ ഒരു മലയാളിയെകാൾ നന്നായി മലയാളം സംസാരിക്കുന്ന പരമശിവം അതാ സൈക്കിളിൽ ഇടവഴിയിലൂടെ പാഞ്ഞു പോകുന്നു. ആ പ്രദേശത്തെ പലവീടുകളിലും ഇന്ന് പശുവിൻപാൽ കിട്ടണമെങ്കിൽ ഈ അണ്ണാച്ചി എത്തി പാലുകറന്നാലെ പറ്റൂ എന്ന അവസ്ഥയായി.

ഈ നിശബ്ദതയിലും ഭാർഗ്ഗവൻ മുക്ക് ജംഗ്ഷനിലെ കോളനിയിൽ ചെറിയ സംസാരങ്ങൾ കേൾക്കുന്നുണ്ട്. ശ്രദ്ധയോടെ സംസാരം ശ്രദ്ധിക്കാൻ ശ്രമിച്ചപ്പോഴാണ് മനസ്സിലേക്ക് ഓർമ്മവന്നത്, കോളനിയിലെ ഏഴാം നമ്പർ വീട്ടിൽ ഇന്ന് ഉത്സവ പ്രതീതിയാണ്. അവിടുത്തെ രാമകൃഷ്ണൻ ചേട്ടന്റെ മോൻ രമേശൻ ഇന്ന് പട്ടണത്തിൽ സബ് കളക്ടർ ആയി ചാർജ് എടുക്കുകയാണ്.

കൂലിപ്പണിക്കാരനായ രാമകൃഷ്ണൻ – അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് രമേശൻ. രാമകൃഷ്ണന് പലവിധ അസുഖങ്ങൾ കാരണം എല്ലാദിവസവും ജോലിക്ക് പോകാൻ സാധിക്കുന്നില്ല. കൂടാതെ കിട്ടുന്നതിൽ ഒരുഭാഗം ഭാർഗവൻ മുക്കിലേ കള്ളുഷാപ്പിൽ കൊടുത്തില്ലെങ്കിൽ ഉറക്കം വരാത്ത പ്രകൃതവും. എന്നാലും അമ്മിണിയുടെ പിന്തുണയും സ്കൂൾ മാഷായ രവിസാറിൻറെ ഉപദേശങ്ങളും സ്നേഹവും പ്രദേശത്തെ പാർട്ടി പ്രവർത്തകർ സുമനസ്സുകളിൽ നിന്നും സമാഹരിച്ച് നൽകിയ തുകയും ഉപയോഗിച്ച് ഐ.എ.എസ് പഠനത്തിന് ചേർന്ന്, പഠനം പൂർത്തിയാക്കി തൊട്ടടുത്ത ജില്ലയുടെ സബ് കളക്ടർ ആയി മാറിയിരിക്കുന്നു.

കുളികഴിഞ്ഞ് ചന്ദനക്കുറി ചാർത്തി സുഹൃത്തുക്കൾ വാങ്ങി നൽകിയ പാൻറും ഉടുപ്പും ധരിച്ച് ഒരു അസ്സൽ കളക്ടറായി രമേശൻ ഉമ്മറത്ത് ഉണ്ട്. ഇടയ്ക്കിടെ കയ്യിൽ സ്ട്രാപ്പ് പൊട്ടാറായ വാച്ചിൽ സമയം നോക്കുന്നുണ്ട്.
രമേശൻ അകത്തേക്ക് വിളിച്ചു പറഞ്ഞു…

“സമയം ഒരുപാടായി, എൻറെ കൂടെ വരുന്നവർ ഒന്ന് വേഗം വാ. വണ്ടിയുമായി ഗിരീശൻ ഇപ്പോൾ വരും”.

അകത്ത് അമ്മിണിയും രാമകൃഷ്ണനും അനുജത്തി ആതിരയും അവസാനവട്ട ഒരുക്കത്തിലാണ്. അച്ഛൻറെ സ്വരം പുറത്തേക്ക് കേൾക്കാം,

“എടാ മോനേ.. നീ അടിച്ച ആ മണമുള്ള സാധനം എൻറെ ഉടുപ്പിലും ഇച്ചിരി താടാ … അവിടെ ഒരുപാട് ആളുകൾ വരുന്നതല്ലേ”

അപ്പോഴേക്കും ചില്ലുകൾ ഇടക്ക് പൊട്ടി തുടങ്ങിയ രമേശന്റെ മൊബൈൽഫോൺ മുഴങ്ങി ഫോണിൽ ഉറ്റ ചങ്ങാതി ഗിരീശൻ ആണ്

“ഞാൻ ഭാർഗവൻ മുക്കിൽ എത്തി നിങ്ങൾ ഇറങ്ങാറായോ.. ?”

“ഇവിടെ എല്ലാം ഓക്കേ..നീ വന്നാൽ മതി.”

“എടാ രമേശാ നമുക്ക് ഉടൻ ഇറങ്ങണം … എറണാകുളത്ത് പോകുമ്പോൾ റോഡിൽ ഒരുപാട് ബ്ലോക്ക് ഉള്ളതാണ്.”

“കുഴപ്പമില്ല ഞങ്ങൾ റെഡി”, പറഞ്ഞു തീർന്നതും കാർ എത്തി.

ഏതോ കൂട്ടുകാരൻ വഴി ഇന്നത്തേക്ക് ലഭിച്ച മാരുതി സ്വിഫ്റ്റ് കാർ റോഡിൽ കിടക്കുന്നു.

ഇടവഴിയിലൂടെ രമേശനും മാതാപിതാക്കളും റോഡിലെത്തി കാറിൽ കയറി. രമേശൻ മുന്നിലും അമ്മിണിയും രാമകൃഷ്ണനും അനുജത്തിയും പിന്നിലും ആയിട്ടാണ് യാത്ര. കാർ ഓടിക്കുന്നത് കൂട്ടുകാരൻ ഗിരീശൻ തന്നെയാണ്.

“വേഗം വിട്ടോളൂ…….. “അമ്മിണി ഉറക്കെ പറഞ്ഞു, കൂടെ മറ്റൊരു കാര്യവും നിങ്ങൾ വരുന്നത് ഒക്കെ കൊള്ളാം , അവിടെ വലിയ ആഫീസർമാർ ഒക്കെ കാണും , അവരോട് ഒന്നും മോശം ഭാഷയിൽ സംസാരിക്കരുത്, അത് അവന് കുറച്ചിലാണ് . ഓർമ്മവേണം”

‘ഞാൻ ആരോടും ഒന്നും സംസാരിക്കുന്നില്ല ,പോരെ’ എന്നു രാമകൃഷ്ണന്റെ തിരിച്ചുള്ള മറുപടിയും ഒന്നിച്ചായിരുന്നു.

കാർ ഓടിത്തുടങ്ങി രാവിലെ നേരുത്തെ എഴുന്നേറ്റതുകൊണ്ടും ഒന്നും കഴിക്കാത്തത് കൊണ്ടും എല്ലാവർക്കും ഒരു ക്ഷീണം

“എന്തേ ആരും ഒന്നും മിണ്ടാത്തെ….”

രമേശൻ കാറിന്റെ പിന്നിലേക്ക് തിരിഞ്ഞു നോക്കി, മൂന്നുപേരും ഉറക്കത്തിൽ ആയിരിക്കുന്നു.

“രമേശൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവർ ഉറങ്ങട്ടെ , നമ്മൾ എത്ര മണിക്ക് എറണാകുളത്ത് എത്തും.”?

“നീ ധൈര്യമായിരിക്ക് 9 മണിക്ക് മുമ്പ് അവിടെ എത്തും.”

“ഉറപ്പ് “

“വേണമെങ്കിൽ നീയും ഉറങ്ങിക്കോ…”

“ഞാൻ എത്തിച്ചു കൊള്ളാം …”

‘സ്ഥിരം എയർപോർട്ട് ഓട്ടം പോകുന്നതുകൊണ്ട് എനിക്ക് ഇതൊന്നും ഒരു പുത്തരിയല്ല’ എന്ന മറുപടിയും.

“ശരി എങ്കിലും ഒരുപാട് സ്പീഡിൽ പോകേണ്ട കേട്ടോ…..”

“ഓക്കേ..”

രമേശനും മെല്ലെ ഉറക്കത്തിലേക്ക് വീണു കൊണ്ടിരുന്നു, ഇതിനിടയിൽ ഗിരീശന്റെ ചോദ്യം വന്നു.

‘നീ സഖാവിനോട് പറഞ്ഞിരുന്നോ …… അയാൾ അന്ന് പിരിവിനും മറ്റും ഒരുപാട് സഹായിച്ചതാണ് …
മറക്കരുത് ..”

“എടാ …ഞാൻ മറക്കുമോ …”നേരിട്ട് കണ്ടു പറഞ്ഞു അനുഗ്രഹവും വാങ്ങിയ വിവരം സൂചിപ്പിച്ചു.

“എടാ ഞാൻ നമ്മുടെ രവി സാറിനെ വിളിച്ചിരുന്നു സാർ ഇപ്പോൾ തിരുവനന്തപുരത്ത് സ്കൂളിൽ ആണ് , സാറുമായി പഴയ കാര്യങ്ങൾ സംസാരിച്ചു. എല്ലാം ഒരു സ്വപ്നം പോലെ തോന്നി.’വിട്ടുകള ഇന്ന് ഒരു നല്ല ദിവസമല്ലേ, എന്ന ഗിരീഷിന്റെ സംസാരം കേട്ടത് ഓർമ്മയുണ്ട് …’

കാറിന്റെ വേഗത കൂടുന്തോറും തണുത്ത ഇളം കാറ്റ് കണ്ണുകളെ ഉറക്കത്തിലേക്ക് ആനയിക്കുന്നുണ്ടായിരുന്നു. ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ചെല്ലുംതോറും ഇന്നലെ സാറിനെ വിളിച്ചപ്പോൾ സംസാരിച്ച സ്കൂൾജീവിതം ഒരു മങ്ങിയ വെട്ടത്തിൽ എന്നപോലെ മുന്നിലേക്ക് വന്നു.

രാവിലത്തെ ആദ്യ ഇൻറർ ബെൽ ക്ലാസിനു വെളിയിൽ ബാഗുമായി നിൽക്കുന്ന എന്നെ കണ്ട രവി സാർ ചോദിച്ചു, “നീ ഇന്നും താമസിച്ചാണ് വന്നത് അല്ലേ..”

“എന്താണ് എത്ര പറഞ്ഞിട്ടും നീ ഇത് ആവർത്തിക്കുന്നത്, കുറച്ചുനാൾ മുമ്പുവരെ ഇങ്ങനെ അല്ലായിരുന്നല്ലോ. നിന്റെ അച്ഛനെ പോലെ ആകാൻ ആണോ, അതോ പഠിച്ച് ഏതെങ്കിലും ജോലി വാങ്ങണമെന്ന ആഗ്രഹം വല്ലോം ഉണ്ടോ.”

“അല്ല സാർ ജോലി വാങ്ങണം…”

“ആദ്യം കൃത്യമായി ക്ലാസ്സിൽ എത്തണം, പിന്നെ പഠിക്കണം, കഴിവില്ലാഞ്ഞിട്ടല്ലല്ലോ… ശരി എനിക്ക് ഇപ്പോൾക്ലാസ് ഉണ്ട് … പിന്നീട് കാണാം.”

മറ്റ് അധ്യാപകരെ പോലെയല്ല സാറിനെ കാണുമ്പോൾ വല്ലാത്തൊരു ഭയം. സാറിനോട് താൻ ചെയ്യുന്നത് പറയണം എന്ന് ഒരു ആഗ്രഹം ഉള്ളിൽ ഉണ്ട് .

തന്റെ ബാഗിൽ ചില കൂട്ടുകാർ തന്ന 4 പൊതികൾ ഉണ്ട് . ഉച്ചസമയത്ത് ഗേറ്റിൽ എത്തുന്ന ഓട്ടോ അണ്ണന് ഇത് നൽകിയാൽ ആയിരം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ചു പ്രാവശ്യം ഇത് നടത്തിയാൽ എനിക്ക് ഒരു സ്മാർട്ട്ഫോൺ അവർ നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ കൂട്ടുകാരുടെ കൈകളിലും വിലകൂടിയ സ്മാർട്ട് ഫോണുകൾ ബാഗിലും പോക്കറ്റിലും ആയി കണ്ടു കൊതിയാവുന്നു.

താൻ കൊണ്ടുനടക്കുന്നത് കഞ്ചാവോ, മറ്റ് എന്തോ ആണ്, എന്നാൽ എന്താണെന്ന് കൃത്യമായി അറിയില്ല , ആദ്യ രണ്ട് തവണയും ആരും കാണാതെ കാര്യം സാധിച്ചു. മൂന്നാമത്തെ തവണ വന്നപ്പോഴാണ് താമസിച്ചുപോയി ക്ലാസിനു വെളിയിൽ നിൽക്കുന്നത്. തന്റെ ബാഗിലെ പൊതിയെ കുറിച്ചോർത്ത് നന്നേ വിയർത്തു.

കേവലമൊരു ഫോണിനായി താൻ ചെയ്യുന്ന കൊള്ളരുതായ്മ ഇന്നലെ എൻഎസ്എസ് കുട്ടികൾ സംഘടിപ്പിച്ച പ്രോഗ്രാമിൽ എക്സൈസിൽ നിന്ന് വന്ന സാർ പറഞ്ഞ വിവരവും ഒക്കെ ആയപ്പോൾ എന്തുചെയ്യണമെന്നറിയാതെ വരാന്തയിലിരുന്നു പോയി.

പെട്ടെന്ന് ബെൽ മുഴങ്ങി . ഒരു പിരീഡ് കൂടി കഴിഞ്ഞിരിക്കുന്നു. വരാന്തയിലൂടെ തിരികെ നടന്നു വരുന്ന രവി സാർ അടുത്തെത്തിയപ്പോൾ പറഞ്ഞു, “നീ സ്റ്റാഫ് റൂമിലേക്ക് വാ”

“എന്തിനാ സാറേ’

“വാ എന്നിട്ട് പറയാം”

നടന്നുനീങ്ങുന്ന സാറിന് പിന്നാലെ രമേശൻ നടക്കാൻ തുടങ്ങി, പെട്ടെന്നാണ് അവന് ഓർമ്മവന്നത് ബാഗ് എങ്ങനെ കൊണ്ടുപോകും. അവിടെ വെക്കാൻ പറ്റില്ല. ഒടുവിൽ ബാഗുമായി തന്നെ സാറിൻറെ അടുത്തെത്തി .
സാറിന് ഇപ്പോൾ ഫ്രീ പിരീഡ് ആണ്. ചായ കുടിച്ചിരുന്ന സാർ എന്നെ കണ്ടപ്പോൾ അകത്തേക്ക് വിളിച്ചു. പേടികൊണ്ട് ഇരു കണ്ണുകളും നിറഞ്ഞു, കൈകൾ വിയർത്തു തണുക്കാൻ തുടങ്ങി

സാർ ചോദിച്ചു, “എന്തു പറ്റിയെടാ?”

“ഒന്നും ഇല്ല സാറേ” എനിക്ക് തല കറങ്ങുന്നു

“നീ എന്ത് കഴിച്ചു..?”

“ഒന്നും കഴിച്ചില്ല .”

“അതെന്താ..?”

“ഒരിടം വരെ പോകണമായിരുന്നു സാർ അതാ …”

എന്നാലും കഴിക്കാതെ വരരുത് എന്ന് പറഞ്ഞു 50 രൂപ സാറിൻറെ പോക്കറ്റിൽ നിന്ന് എടുത്തു നീട്ടി, ‘നീ വാതുക്കലെ കടയിൽ പോയി ചായ കുടിച്ചിട്ട് വാ’ എന്നു പറഞ്ഞു. അതും കൂടിയായപ്പോൾ സങ്കടം സഹിക്കാനാവാതെ ഞാൻ ഉച്ചത്തിൽ കരഞ്ഞു.സാർ എന്നെ ആശ്വസിപ്പിച്ചു.

“സാറിനോട് എനിക്ക് ഒരു കാര്യം പറയണം, ആരോടും പറയരുത് ..അവർ അറിഞ്ഞാൽ എന്നെ കൊന്നുകളയും “

“ആര് ?”

“നീ വാ, നമുക്ക് വാതുക്കലെ കടയിൽ പോയി ഒരു ചായ കുടിക്കാം”

“നീ ബാഗ് ഇവിടെ വച്ചേര്”

“വേണ്ട സാറേ”

“ബാഗ് ഞാൻ വെക്കില്ല “

“അതെന്താ .. മോനേ ബാഗുമായിപുറത്തു പോയാൽ പ്രിൻസിപ്പാൾ വഴക്കു പറയും അതുകൊണ്ട് ബാഗ് നീ ഇവിടെ വെക്ക്”. അവൻ വഴങ്ങിയില്ല.

“അതെന്താണ് ഈ ബാഗിൽ സ്വർണ്ണം വല്ലതും ഉണ്ടോടാ “

“ഇല്ല സാർ”

“പിന്നെന്താ..?”

“അത് പറയാം.. സാർ “

“ശരി എങ്കിൽ ബാഗും എടുത്തോളൂ, ഗ്രൗണ്ടിലൂടെ നടക്കുമ്പോൾ അവൻ പറഞ്ഞു,സാറേ ലഞ്ച് ബ്രേക്കിൽ അവർ വരും, എന്നെ ഏൽപ്പിച്ച പൊതി എനിക്ക് കൊടുക്കണം കാര്യങ്ങൾ പറഞ്ഞു കേട്ട ശേഷം സാർ പറഞ്ഞു. നിന്നെ ഞാൻ രക്ഷിക്കാം, പക്ഷേ അവരെ പിന്നെ കാണുവാനും സംസാരിക്കുവാനും നിൽക്കരുത്.”

“ഇല്ല സാർ” സാറിന് വാക്ക് നൽകി.

ലഞ്ച് ബ്രേക്ക് ബെൽ മുഴങ്ങി എവിടെയോ പതിഞ്ഞിരുന്നപോലെ ഒരു ഓട്ടോ സ്കൂളിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. “നീ അതിങ്ങു താ ഞാൻ ഡീൽ ചെയ്യാം”

“വേണ്ട സാർ അവർ സാറിനെയും ഉപദ്രവിക്കും. “

“ഇല്ല നീ ആ പൊതി ഇങ്ങുതാ. “

അവൻ നൽകിയ പൊതിയുമായി സാർ ഓട്ടോയ്ക്ക് മുന്നിലെത്തി

“ഓട്ടം പോകുമോ ?”

“ഇല്ല,”

“അയ്യോ ഇതാരാ സാറോ “

“നിങ്ങൾ ഇവിടെ വരാറുള്ളത് അല്ലേ ?”

“ഇടയ്ക്ക് വരാറുണ്ട് “

“എന്താ പിന്നെ ഓട്ടം പോകാത്തെ,..?”

“അത്..അത്… സാർ”

“ഞാൻ ചോറ് കൊടുക്കുവാൻ വന്നതാണ്”

“എന്നാൽ ആ ചോറുപൊതി ഇങ്ങ് തന്നേര്, ഞാൻ സെക്യൂരിറ്റിയെ ഏൽപ്പിക്കാം”

“വേണ്ട സാർ, ഞാൻ കൊടുത്തോളാം”

“നിങ്ങൾ എവിടെ താമസിക്കുന്നു?”

“എന്താ സാർ ?”

‘ചോദിച്ചു എന്നേയുള്ളൂ..ഇവിടെ എക്സൈസ് കാർ വന്ന് ക്ലാസെടുത്തു. നമ്മുടെ സ്കൂളിൻറെ മുൻവശം കഞ്ചാവ് ഇടപാട് നടക്കുന്നുണ്ടെന്ന് അവർക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട് അത്രേ.അവരെ വിളിക്കട്ടെ ..?”

‘അതിന് ഞാനെന്തു ചെയ്തു .?”

“നീ ഒന്നും ചെയ്തില്ല, പക്ഷേ വന്നത് ഇതിനല്ലേ..?”

സാറിൻറെ കയ്യിലെ പൊതി കണ്ടതും, ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ പോയ അയാളെ സാർ തടഞ്ഞുകൊണ്ട് പറഞ്ഞു,

“ഞാനിത് തരാം” ഒറ്റ ഡിമാൻഡ്, നമ്മുടെ പയ്യനെ ഒഴിവാക്കണം.അല്ലെങ്കിൽ ഞാൻ പൊലീസിലും പരാതി നൽകും “

അയാൾ പരിഭ്രമത്തോടെ പറഞ്ഞു .”ഇല്ല സാർ എനിക്ക് ഇത് വാങ്ങി ഓട്ടോസ്റ്റാൻഡിന് അടുത്ത ബസ്റ്റോപ്പിൽ എത്തിക്കുന്ന പണിയാണ് ,മറ്റ് ഒന്നും എനിക്കറിയില്ല.”

“ശരി എങ്കിൽ മേലിൽ ഇവിടെ കണ്ടേക്കരുത് അങ്ങനെ ഉണ്ടായാൽ ഞങ്ങൾ കേസ് കൊടുക്കും”.
സാറിൻറെ ഉറച്ച ശബ്ദം കേട്ട് അയാൾ ഓട്ടോസ്റ്റാർട്ട് ചെയ്തു.

“അവിടെ നിൽക്ക് എക്സൈസ് കാർ എത്തിയപ്പോൾ നീ ഓടി രക്ഷപ്പെട്ടത് ആണ് എന്ന് പറഞ്ഞേക്ക് ,
തൽക്കാലം ഞാനിത് ഉപേക്ഷിക്കാം.”

പിന്നീട് അവരിൽ നിന്നും എനിക്ക് യാതൊരു ശല്യവും ഉണ്ടായിട്ടില്ല .അന്ന് സാർ നൽകിയ ഉപദേശങ്ങളും സ്നേഹവും ഇന്നും തുടരുകയാണ്. ഹ്യൂമാനിറ്റീസ് പഠനം പൂർത്തിയാക്കി, ഐഎഎസ് എന്ന സ്വപ്നവും നല്കിയ സാർ ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ഞാനും അവരുടെ ഇരയായി മാറുമായിരുന്നു.

അപ്പോഴാണ് എവിടെ നിന്നോ …….. “എത്തിയോ ” എന്ന ഒരു ശബ്ദം കേട്ടത് . ഇപ്പോൾ എറണാകുളത്ത് ടോൾപ്ലാസയിൽ എത്തി വണ്ടി നിൽക്കുന്നു, പിന്നിലിരുന്ന് അമ്മയാണ് ചോദിച്ചത് “എത്തിയോ ” എന്ന്
കഴിക്കണ്ടേ, അച്ഛന്റെ ചോദ്യം

“ആ കഴിക്കാം.”

‘നിൻറെ ഉറക്കം കഴിഞ്ഞോ…?” ഗിരീശൻ ചോദിച്ചു

തൊട്ടടുത്ത ചായക്കടയിൽ നിന്നും ചൂട് ദോശയും ചായയും കുടിച്ച് യാത്ര തുടർന്നു .

“അച്ഛൻ ചോദിച്ചു ഇനി എത്ര ദൂരമുണ്ടടാ ..?”

ദാ.. എത്തി, ഒരു അരമണിക്കൂർ.

ആലപ്പുഴ ജില്ലയിലെ പാതിരപ്പിള്ളി സ്വദേശി. കൊല്ലം നിരാവിൽ SNDP ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനാണ്