
“കണ്ണുകാണാത്തവൻ
കാതുകേൾക്കാത്തവൻ
നെഞ്ചിലായിത്തിരി-
സ്നേഹമില്ലാത്തവൻ”
കാലമേ! കണ്ടുവോ?
എങ്ങുപോയീശ്വരൻ
പേടിയാൽ ഭൂതലം
വിട്ടുപോയോ?ഭവാൻ
പാരിടംതന്നിലീ
ജീവിതം ക്ലേശമോ?
ആരുമില്ലാത്തിടം
തേടി നീയോടിയോ?
പോരടിച്ചീടുവാൻ
മാത്രമായ് മാനവൻ
ചിന്തകൾക്കപ്പുറം
ചെന്നുനിൽക്കുന്നുവോ?
ബോംബുകൾ തോക്കുകൾ
സ്ഫോടനം ഗർജ്ജനം
വിണ്ടുകീറുന്നിതാ
ഭൂതലം നിത്യവും
പിഞ്ചുകുഞ്ഞുങ്ങളോ
വെന്തുചാകുന്നിതാ
നെഞ്ചകം പൊട്ടുമാ-
റമ്മതൻ രോദനം?
അമ്പലം കക്കുവാ-
നെത്തിടുന്നൂ ചിലർ
ദൈവമേ! നിന്നെയും
പൊക്കിടും നിർണയം
ശ്രീലകംതന്നിലായ്
ബന്ധനസ്ഥൻ നിന-
ക്കായിതാ സേവനം
ചെയ്തിടും മാനവൻ
പട്ടിണിപ്പാവമാം
മർത്യനെക്കാക്കുവാൻ
പറ്റുകില്ലെങ്കിൽ നീ
ദൈവമല്ലോർക്കണം
കൂപമണ്ഡൂകമായ്
നീയിരുന്നീടുകിൽ
മാനവൻ തൻകുലം
തീർന്നിടും നിശ്ചയം








