എഴുത്ത്‌

മനസ്സൊന്ന്
ആവോളം കുടയുക
ഇമവെട്ടാതെ
തളം കെട്ടിയ ഓർമ്മകൾ
തെളിഞ്ഞു വരട്ടെ

മഷി വറ്റിയ പേനയെ
ആഞ്ഞു കുടയുക

ചൂണ്ടു വിരലാൽ
പ്രതീക്ഷയുടെ ഹൃദയകവാടത്തിൽ
എഴുതി തുടങ്ങുക
ഇലയനക്കം പോലും
തിരിച്ചറിയുന്ന
പക്ഷിയുറക്കത്തെ
നിരീക്ഷണബിന്ദുവിൽ
ഉപേക്ഷിക്കുക

നിന്നെ തിരഞ്ഞു വരുന്നവരോട്
ഇന്നലെകളുടെ വ്യഥകളിൽ
കുരിശു ചുമക്കുന്നവരെ
ചൂണ്ടികാണിക്കുക

കുനിഞ്ഞിരുന്നു
കുമ്പസാരിക്കുന്നവരെ
നോക്കുക

ഒരിറ്റു കണ്ണീരെങ്കിലും
പേനത്തുമ്പിൽ
അവശേഷിക്കാതിരിക്കില്ല

പ്രതീക്ഷ കൈവിടാതെ
അക്ഷരത്തെ
കുടഞ്ഞുകൊണ്ടേയിരിക്കുക

തൃശൂർ ജില്ലയിൽ കൊടകരയിൽ താമസിക്കുന്നു. KSRTC യിൽ കണ്ടക്ടർ ആയി ജോലിചെയ്യുന്നു.