ഉന്നതിയിലേക്കുള്ള യാത്ര

വെളുത്ത ആത്മാക്കൾക്കൊപ്പം
ഉന്നതങ്ങളിലേക്കു നടന്നു കയറുമ്പോൾ
തഴുകി കടന്നുപോയ
കാറ്റിനോടൊന്ന് പറഞ്ഞേക്കട്ടെ,
ആകാശത്തിരിക്കുന്നവന്റെ തലോടലാൽ
സുഖപ്പെടാത്ത മുറിവുകളൊന്നുമില്ലെന്ന്.

ഭൂമിയിലേക്കുള്ള യാത്രയ്ക്കായ്
ഒത്തു കൂടുന്ന മഴമേഘങ്ങളേ…..
ഞാൻ അവശേഷിപ്പിച്ച
കറുത്തയടയാളങ്ങളെയൊക്കെയും
ഒരു മഴപ്പെയ്ത്തിനാൽ നിങ്ങൾ കഴുകിക്കളയുക.

മടക്കമില്ലാത്തൊരീയാത്രയിലെനിക്ക്
കൂട്ടായെത്തിയ പൗർണ്ണമിത്തിങ്കളേ…
താഴെ സന്തോഷച്ചാർത്തണിഞ്ഞവന്റെ
മുഖത്തെ ചിരിത്തുടുപ്പ്
നിന്റെ കടമാണെന്നറിയിച്ചേക്കൂ.

അവനിലേക്ക് വഴി തെളിയിക്കും താരകങ്ങളേ..
പറഞ്ഞേക്കുക …
അവരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ
എന്റെ വേരുകളിൽ വിരിഞ്ഞത്
പൂവുകളുടെ പേരുള്ള നക്ഷത്രങ്ങളായിരുന്നെന്ന്.

അലകളടങ്ങാത്ത തിരമാലകൾ
മാനം തൊടുന്നത് കാണുമ്പോൾ ഭയപ്പെടാറില്ല..
ഞാൻ തേടുമ്പോഴൊക്കെയും
കടലിനപ്പുറം നിന്നെ കാണാറുണ്ട് …
കുളിരിൽ പൊതിഞ്ഞ തെന്നലായ്
എന്നെ ആശ്ലേഷിക്കാറുണ്ട്..

നീ മാത്രമാണഭയം എന്ന തിരിച്ചറിവ്
പകർത്താനായി ഒരിക്കൽ കൂടി
ഭൂമിയിലേക്കെന്നെയൊന്ന് പറഞ്ഞയയ്ക്കുക.

മലപ്പുറം ജില്ലയിലെ കാട്ടുങ്ങൽ സ്വദേശി. ഇരുമ്പുഴി ജി.എം.യു.പി .സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു