അപ്പന്റെ ചുവന്ന മമ്മട്ടികൾ

ആ സെമിത്തേരിക്കൊരു ശവപ്പെട്ടിയുടെ ആകൃതിയാണ്. വെളുത്തനിറം പൂശിയ ചുറ്റുമതിൽ..

ജാസ്മിൻ ബസ്സ്‌ സെമിത്തേരിക്കുന്നു കയറിത്തുടങ്ങിയപ്പോൾ വിൻഡോസീറ്റിലിരുന്നു ഞാൻ പുറത്തേക്കു നോക്കി. ‘സ്വർഗ്ഗകവാടം’ എന്നു നീലനിറത്തിലെഴുതിയ വെളുത്ത കമാനം. കമാനത്തിനപ്പുറം കറുത്ത ഗ്രാനൈറ്റിൽ തീർത്ത കല്ലറകളിൽ മരിച്ചവർ സുഖമായി ഉറങ്ങുന്നു. അവർക്കൊപ്പം എന്റെ അപ്പനും.. ഞാനൊരു ദീർഘനിശ്വാസം വിട്ടു.

ഞാൻ പ്രശസ്തമായ പി.ഡി മാർബിൾസിന്റെ കമ്പനിയിലാണു വർക്കു ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ ഇരിട്ടിയുടെ ഹൃദയഭാഗത്താണ് എന്റെ കമ്പനി. മാർബിൾസിന്റെ മൊത്തവ്യാപാരം. കമ്പനിക്കു പുറകിൽ നീളത്തിലുള്ള ശീതീകരിച്ച ഗോഡൗണിൽ മാർബിൾപ്പാളികൾ അടുങ്ങിയിരുന്നു.

സെയിൽസും സർവ്വീസും. അതാണെന്റെ ജോലി. കമ്പനിബൈക്കിൽ നാടുനീളെ കറങ്ങി കമ്പനിയുടെ മന്ത്ലി ടാർഗെറ്റു കംപ്ലീറ്റു ചെയ്യണം. ഓരോ മാസം കഴിയുംതോറും അവർ ടാർഗറ്റു കൂട്ടിത്തരും. കഴിഞ്ഞമാസത്തെ ടാർഗറ്റ് മുപ്പത്തിയഞ്ചു ലക്ഷമായിരുന്നു.

മുപ്പത്തിയഞ്ചു ലക്ഷം!

“മുപ്പതുവർഷം പണിയെടുത്താൽ നിനക്കാ തുക തികച്ചും കാണാനൊക്കുമോടാ?”

കഴിഞ്ഞമാസം ടാർഗറ്റാകാത്തതിനാൽ എ.സി ക്യാബിനിൽ മുതലാളിയുടെ വായിലിരിക്കുന്നതു കേട്ടു തലകുനിച്ചു നിൽക്കുമ്പോൾ മരിച്ചുപോയ അപ്പൻ എന്റെ ചെവിയിൽ വന്നു ചൊറിഞ്ഞു.

“കേട്ടോണ്ടു നിക്കാതെ നല്ല നാലെണ്ണമങ്ങു പറഞ്ഞു കൊടുക്കെടാ മൈത്താണ്ടീ..”

ഞാൻ ഒന്നും മിണ്ടാതെ നിന്ന് അയാളുടെ വായിലിരിക്കുന്നതു മൊത്തം മേടിച്ചു കൂട്ടുന്നത് അപ്പനു തീരെ പിടിച്ചിട്ടുണ്ടാകില്ല. ഞാൻ ആവശ്യത്തിനു പോലും വാ പൊളിക്കില്ലെന്നു നന്നായി അറിയാവുന്ന അപ്പനിതെന്തിന്റെ കേടാ.

കൂളിംഗ്-ഗ്ലാസു വെച്ച് നരച്ച തലമുടിയുള്ള, കൈയിൽ കട്ടിയുള്ള ബ്രേസ്-ലെറ്റു കെട്ടിയ തടിയൻ മുതലാളിക്ക് എത്ര കിട്ടിയാലും ആക്രാന്തം മാറില്ല.

“കളഞ്ഞിട്ടു വല്ല തൂമ്പാപ്പണിക്കും പോകെടാ ദുഃഖക്കനീ..”

ജോലിയുടെ പ്രെഷർ സഹിക്കാൻ കഴിയാതെ പൊരിവെയിലിൽ വിയർത്തുകുളിച്ചു നാരങ്ങാവെള്ളം മോന്തുമ്പോൾ മനസ്സെന്നെ അപ്പന്റെ സ്വരത്തിൽ വീണ്ടും ഉപദേശിക്കും.

എനിക്കങ്ങനെ എളുപ്പം പണി കളയാനൊക്കില്ലായിരുന്നു. ബിബിഎ കംപ്ലീറ്റഡു വിത്ത് ഇരുപത്തിയാറു ‘സപ്ലി’ കഴിഞ്ഞിട്ട് ഇതിപ്പോൾ നാലാമത്തെ കമ്പനിയാണ്. ആൾക്കാരെ കാണുമ്പോൾ വിറയ്ക്കാൻ തുടങ്ങുന്ന എനിക്കങ്ങനെ എളുപ്പം ജോലി കിട്ടുമോ. ബിബിഎ ആണെന്നും പറഞ്ഞ് അക്കൗണ്ടിങ് ജോലിക്കു കയറിയ പെട്രോൾപമ്പിലെ മുതലാളി ഞാൻ വരച്ചു വച്ച ‘ബാലൻസ്ഷീറ്റു’ വലിച്ചെറിഞ്ഞലറിയത് ഇപ്പോഴും ഓർമ്മയുണ്ട്.

“ഗോ റ്റു ഹെൽ!” ഞാൻ എഴുതിവച്ചത് അങ്ങേർക്കു വായിക്കാൻ പറ്റുന്നില്ലപോലും.

“അതാ ഞാൻ പറയുന്നേ തൂമ്പായെടുക്കാൻ. നിനക്കു ജീവിക്കാനുള്ളത് ഈ മണ്ണു തരും.”

മണ്ണു പറ്റിയ മെല്ലിച്ച കൈ മടക്കിക്കുത്തിയ കൈലിയേൽ തൂത്തേച്ച് അപ്പൻ പറയുന്നു.

കടുംചുവപ്പു നിറമുള്ള ഷർട്ടും വെളുത്തനിറമുള്ള പാന്റും. അതാണു കമ്പനിയുടെ യൂണിഫോം. പോരെങ്കിൽ കാലിലൊരു പാള ഷൂ.. കഴുത്തിലൊരു കറുത്ത ടൈ. ഈ വേഷം എന്റെ  കറുത്തു മെല്ലിച്ച ഉടലിന് ഒട്ടും ചേരില്ല.

എനിക്കാൾക്കാരോടു സംസാരിക്കാൻ നല്ല വൈമുഖ്യമുണ്ട്.

നാണം. ഭയം.

വല്ലാത്ത കോംപ്ലക്സ്. സംസാരിച്ചു തുടങ്ങുമ്പോൾ ഭയമെന്റെ മെലിഞ്ഞൊട്ടിയ കവിളിൽ ഫെവിക്കോൾ പശപോലെ വന്നൊട്ടിപ്പിടിക്കുന്നതു ഞാനറിയും. എന്റെ വാക്കുകൾ മുറിയും. സ്വരം ഇടറും. ഈ ജോലിക്കതു പറ്റില്ല. സെയിൽസ് രംഗത്തു വിജയിക്കണമെങ്കിൽ കസ്റ്റമേർസിനെ കൈയിലെടുക്കാൻ കഴിയുന്ന ഇമ്പമുള്ള ശബ്ദം വേണം. നല്ല കട്ടിമീശയും ക്ലീൻഷേവു ചെയ്തു കണ്ണാടിപോലെ തിളങ്ങുന്ന കവിൾത്തടങ്ങളും വെളുത്തനിറവും വേണം.

“മാർട്ടിൻ.. യു ആർ ടോട്ടലി അൺഫിറ്റ് ഫോർ ദിസ്‌ കമ്പനി. നീ വേറെ വഴി നോക്കിക്കോ..”ഇടയ്ക്കിടയ്ക്കു ക്യാബിനിലേക്കു വിളിപ്പിച്ചു മുതലാളി പറയും.

“സർ പ്ലീസ്.. അടുത്ത തവണ ഞാനെന്തായാലും ടാർഗറ്റാക്കും.” ഞാൻ നാണംകെട്ടു തടിയനു മുന്നിൽ കെഞ്ചും. അപ്പൻ ചെവിയിലിരുന്നു ചിരിക്കും.

“നിന്നെ ഈ വേഷത്തിലിപ്പോ എടുത്തു ചിമ്മിനിക്കാട്ടുകാരുടെ കണ്ടത്തോട്ടു വയ്ക്കാൻ കൊള്ളാം.”
മുതലാളിയെ പിന്നേം സഹിക്കാം. അപ്പന്റെ സ്ഥാനത്തും ആസ്ഥാനത്തുമുള്ള ചൊറിച്ചിലാ അസ്സഹനീയം.

ഞാൻ പല്ലു കടിച്ചുകൊണ്ടു പുറത്തേക്കു നോക്കി. ജാസ്മിൻ ബസ്സിപ്പോൾ ആറളം പാലത്തിന്റെയടുത്തു നിർത്തിയിട്ടിരിക്കുകയാണ്. മെല്ലിച്ചു പൊക്കം കൂടിയ ഒരാൾ ബസ്സിലേക്കു കയറുന്നതു കണ്ടു. മെലിഞ്ഞിട്ടെങ്കിലും നെഞ്ചു നിവർത്തിപ്പിടിച്ച നടപ്പ്. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു. സൂചി കുത്തിക്കയറുന്നതു പോലെയുള്ള നോട്ടം. പെട്ടെന്നെനിക്കെന്റെ അപ്പനെ പോലെ തോന്നിച്ചു.

ഡബിൾ ബെല്ലടിച്ചു. ജാസ്മിൻ പതിയെ നീങ്ങിത്തുടങ്ങി. പാലം കഴിഞ്ഞു വളവു തിരിഞ്ഞ ബസ്സു പതിയെ അയ്യപ്പൻകാവു റോഡിലേക്കു പ്രവേശിച്ചു. നാലുകിലോമീറ്റർ കൂടി കഴിഞ്ഞാലതു  ‘ഹാജിറോഡിൽ’ ചാടും. വൈകാതെ ഇരിട്ടിയിലേക്ക്.. ഓഫീസ് അടുക്കുംതോറും നെഞ്ചു പടപടാ മിടിക്കുന്നതു ഞാനറിഞ്ഞു. ഇന്നും എന്തേലും കാരണത്തിനു മുതലാളിയുടെ വായിലിരിക്കുന്നതു കേൾക്കേണ്ടി വരും. എന്റെ പാവം പിടിച്ച സ്വഭാവവും ആളെ കാണുമ്പോഴുള്ള വിറയലും തലയിൽ കേറിയിരുന്നു തൂറാനുള്ള ലൈസൻസാണെന്നാ അങ്ങേരുടെ വിചാരം. സഹപ്രവർത്തകരുടെ അടക്കിപ്പിടിച്ച ചിരികൾ എന്റെ മുന്നിൽ വന്നു വീണു പൊട്ടി. ഞാൻ വീണ്ടും പല്ലു കടിച്ചു.

ഇരുവശങ്ങളിലും തിങ്ങിനിൽക്കുന്ന മരങ്ങളുടെ നിഴൽ വീണു കറുത്ത റോഡിലൂടെയാണു ബസ്സിപ്പോൾ നീങ്ങുന്നത്. വശങ്ങളിൽ കൂടുതലും റബ്ബറാണ്. കുന്നിനു മുകളിൽ തഴച്ചുനിൽക്കുന്ന അവയുടെ തലപ്പുകൾ അനന്തതയിലേക്കു നീളുന്നു. അത് എന്റെ അപ്പൻ വെച്ച റബ്ബറാണ്. അന്ന് ആറളംപാലം വന്നിട്ടില്ല. ‘കടത്തു’ കടന്നു വെളുപ്പാംകാലത്തു കുന്നു കേറും അപ്പൻ.

“മോനേ ജീവിക്കുമ്പോൾ നല്ല അന്തസ്സോടെ ജീവിക്കണം. എന്റെ അപ്പനെപ്പോലെ.. തലയുയർത്തിപ്പിടിച്ചു നടക്കണം. എന്തു പണിയായാലും..”

ഏതോ വേനലവധിക്കാലത്തു വിയർത്തുകുളിച്ചു കുന്നിൻമുകളിൽ കൊത്തിയ പ്ലാറ്റ്ഫോമിലിരിക്കുമ്പോൾ അപ്പൻ എന്നോടു പറഞ്ഞ വാക്കുകൾ.

“പയഞ്ചേരി മുക്ക്.. പയഞ്ചേരി മുക്ക്.”

കണ്ടക്ടർ വിളിക്കുന്ന ശബ്ദം. ഇത്ര പെട്ടെന്ന് ഇരിട്ടിയെത്തിയോ? ഞാൻ സീറ്റിൽനിന്നു ഞെട്ടിപ്പിടഞ്ഞെണീറ്റു. നഗരമധ്യത്തിൽ കൃസ്ത്യൻപള്ളിയുടെയടുത്താണ്  ഓഫീസ്. പതിയെ നടക്കാൻ തുടങ്ങി. നടന്നിട്ടും നടന്നിട്ടും ഒരിക്കലും ഓഫീസെത്തരുതേയെന്നു മനസ്സു പ്രാർത്ഥിക്കുന്നു. ഹോംവർക്കു ചെയ്യാതെ പോയ ദിവസം ഇംഗ്ലീഷ് പിരിയഡിനു തൊട്ടുമുൻപു മനസ്സിൽ നിറയുന്ന ഒരുതരം ഭയം ഓരോ ചുവടിലും ഉള്ളിൽ വളരുന്നതു ഞാനറിഞ്ഞു. ഒരിക്കലും നടക്കില്ലെന്നറിയാമെങ്കിലും ജീവിതത്തിൽ പലപ്പോഴും നമ്മളങ്ങനെ പ്രാർത്ഥിച്ചു പോകും. പക്ഷേ ഒരിക്കലും നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കില്ല. മലയാളം പിരിയഡ് കഴിയും. കൈയിൽ വടിയുമായി ഇംഗ്ലീഷ് സാർ വരും!

ഓഫീസ് എത്താനായി. ഓഫീസിൽനിന്നു കുറച്ചുമാറി റോഡിന്റെ എതിർവശത്തുള്ളയൊരു ഹൈപ്പർ മാർക്കറ്റിന്റെ പുറത്തു ‘ഡിസ്പ്ലേയിൽ’ മമ്മട്ടിത്തൂമ്പാകളിരിക്കുന്നതു ഞാൻ കണ്ടു. ചുവന്നനിറമടിച്ച പുതിയമോഡൽ മമ്മട്ടികൾ. ആ ഹൈപ്പർമാർക്കറ്റ് അടുത്ത ഇടയ്ക്കു തുടങ്ങിയതാണ്. എനിക്കു വീണ്ടും അപ്പനെ ഓർമ്മവന്നു.

“ഇങ്ങനെ പേടിക്കാതെടാ.. എന്റെ അപ്പനു മനുഷ്യനായിപ്പിറന്ന ഒരു മൈത്താണ്ടിയേയും പേടിയില്ലായിരുന്നു.” അപ്പൻ ഉറച്ചശബ്ദത്തിൽ പറയുന്നു. അപ്പന്റെ പരിഹാസം കേൾപ്പിക്കാൻ മനസ്സു ബോധപൂർവ്വം കാണിച്ചു തന്നതാണോ ആ ചുവന്ന മമ്മട്ടികളെ? ഇതുവരെയും കണ്ടിട്ടില്ലാത്തയൊരു വിശേഷപ്പെട്ട കാഴ്ച!.

ഷൂറാക്കിൽ ചെരുപ്പഴിച്ചു വച്ചു ഞാൻ പതിയെ ഓഫീസിലേക്കു പ്രവേശിച്ചു. കഷ്ടകാലത്തിനു ഷൂവിടാൻ മറന്നുപോയിരിക്കുന്നു. മുതലാളി കണ്ടാൽ ഇന്നത്തേക്ക് അതുമതി. അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പുവച്ചു ഞാൻ എന്റെ ക്യൂബിക്കളിലേക്കു കയറി. സെയിൽസ് വിവരങ്ങൾ കമ്പ്യൂട്ടറിലേക്കു ഫീഡ് ചെയ്യാൻ തുടങ്ങി. ഫീഡിങ്‌ കംപ്ലീറ്റാക്കിയാൽ റൂട്ടിലേക്കു പോകണം.

“എന്നാ ചെരയ്ക്കലാടാ ഉവ്വേ?” നാശം! അപ്പൻ ഇതിന്റെയകത്തും സ്വസ്ഥത തരില്ല.

“മാർട്ടിനെ സാർ വിളിക്കുന്നു.”

ഗ്ലാസ്ഡോറിനകത്തേക്കു തല മാത്രമിട്ടു നിൽക്കുന്നതു രമ്യയാണ്. അവളുടെ ചുണ്ടിന്റെ കോണിൽ പരിഹാസച്ചിരി. ഇപ്പോൾ മനസ്സിൽ ഓർമ്മവരുന്നതു ദിലീപ് ആത്മഹത്യ ചെയ്യാൻ വേണ്ടി നടക്കുന്ന ഒരു സിനിമയാണ്. ‘ചിരിച്ചോടീ പട്ടിപ്പുല്ലേ..’

“സർ “

ഞാൻ പതിയെ വിളിച്ചു. മുതലാളി കമ്പ്യൂട്ടർമോണിറ്ററിൽനിന്നു തലയുയർത്തി എന്നെ തറപ്പിച്ചു നോക്കി. ആ നോട്ടത്തിൽത്തന്നെ ഉടലു മെല്ലെ വിറച്ചു തുടങ്ങുന്നതു ഞാനറിഞ്ഞു.

“മാർട്ടിൻ.. വാട്ട്‌ ആർ യൂ ഡൂയിംഗ് ഇൻ ദിസ്‌ ഓഫീസ്? താനെന്തു ചെരയ്ക്കാനാ ഈ ഓഫീസിൽ ജോലി ചെയ്യുന്നത്? നിന്നെയൊക്കെ ജോലിക്കെടുത്ത എന്നെ പറഞ്ഞാൽ മതി. കഴിഞ്ഞദിവസം നീ സെയിൽസോർഡറെടുത്ത ഒരു കോൺഡ്രാക്ട് ക്യാൻസലായി.” അയാളുടെ കവിൾത്തടങ്ങൾ ദേഷ്യം കൊണ്ടു വിറയ്ക്കുകയാണ്. എനിക്കു തല കറങ്ങുന്നതുപോലെ തോന്നി.

“സർ അതു ഞാൻ അറിഞ്ഞി..” എന്റെ ശബ്ദം വല്ലാണ്ടു പതറി.

“നോ മോർ എക്സ്പ്ലനേഷൻ..”

അയാൾ എന്നെ കൈയുയർത്തി തടഞ്ഞു ഷൗട്ടിംഗ് തുടരുകയാണ്. പുറത്തുനിന്നു സഹപ്രവർത്തകർ എത്തിനോക്കുന്നു. എന്റെ ശരീരം വിയർത്തുകുളിക്കുന്നതു ഞാനറിഞ്ഞു. തലചുറ്റി നിലത്തു വീഴുമെന്നു തോന്നിയ ഒരുനിമിഷം എന്റെ കണ്ണടഞ്ഞു. അപ്പോൾ അപ്പൻ മുന്നിൽവന്നു നിൽക്കുന്നതുപോലെ എനിക്കു തോന്നി.

“എടാ എന്റെയപ്പനു മനുഷ്യനായിപ്പിറന്ന ഒരു മൈത്താണ്ടിയെയും പേടിയില്ലായിരുന്നു.” വിയർപ്പിൽ കുതിർന്ന ലുങ്കി വാരിച്ചുറ്റി അങ്ങേരു പറയുന്നു :

‘ഒരുത്തന്റേം മുന്നിൽ തല കുനിക്കരുത്.’

“പ്ഫാ നിർത്തെടാ പന്നക്കഴ്-വർഡ മോനേ..” എന്റെ തലയുയർന്നു. ഞാൻ ഉച്ചത്തിൽ അലറി. മുതലാളി ഞെട്ടിത്തരിച്ചിരിക്കുന്നതു ഞാൻ കണ്ടു.

“എനിക്കു നിന്റെ കോപ്പിലെ പണി വേണ്ടെടാ.. “

ടൈ വലിച്ചൂരി ഞാനയാളുടെ മുഖത്തു വലിച്ചെറിഞ്ഞു. പിന്നെ ക്യാബിന്റെ വാതിൽ തുറന്ന് അമ്പരന്നുനിൽക്കുന്ന സഹപ്രവർത്തകർക്കു മുന്നിലൂടെ പുറത്തേക്ക്. കൃസ്ത്യൻപള്ളിയുടെ ഗ്രോട്ടോയിൽ ബാലകനായ ഈശോയെ മടിയിലിരുത്തിയ യൗസേപ്പിതാവിനെ കണ്ടതും മനസ്സു ശാന്തമാകുന്നതു ഞാനറിഞ്ഞു. ഇത്തവണ ചെവിയിൽ ചൊറിഞ്ഞത് അപ്പനാകാൻ സാധ്യതയില്ല. അത് അപ്പന്റെ അപ്പൻ കുഞ്ഞൂഞ്ഞാകും. അങ്ങേരു പണ്ടു വെളിമാനം കവലയിൽവച്ച് ഒരുത്തനെ ഒറ്റയിടിക്കു തൂറിച്ചിട്ടുള്ളതാ. ആലോചിച്ചപ്പോൾ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.

ഞാനാ ഹൈപ്പർമാർക്കറ്റിലേക്കു മെല്ലെ നടന്നു. ചുവന്ന മമ്മട്ടികൾ എന്റെ കണ്ണിൽ നിറഞ്ഞു.

“എനിക്കൊരു മമ്മട്ടിത്തൂമ്പാ വേണം.”

കടക്കാരൻ തിരക്കിലായിരുന്നു. അതു ശ്രദ്ധിക്കാതെ ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു.