അനശ്വരം

ഭൂമിയിൽ മഹാകാവ്യങ്ങൾ
നിരന്തരം രചിക്കപ്പെടുമ്പോൾ
പ്രിയനേ,
ഒരരികിലൂടെ ആരുമറിയാത്തൊരു ഞാൻ
നിനക്കു വേണ്ടി എഴുതിക്കൊണ്ടേയിരിക്കും!

ജീവനും സ്നേഹവും പ്രകാശവുമായി
എന്റെ അക്ഷരങ്ങൾ നിന്നെത്തൊടുമ്പോൾ
നിനക്കെങ്ങനെയാണ്
ഞാനടുത്തില്ലെന്നു കരുതാനാവുക!

നീ തൊടുന്നിടങ്ങളിലെല്ലാം,
നീ ശ്വസിക്കുന്ന വായുവിൽപ്പോലും
ഞാനെന്നെ നിറച്ചുവച്ചിരിക്കുന്നു.
എന്നെ മണത്ത് നീയുറങ്ങുക!

പ്രണയവും മരണവും
രണ്ടല്ലെന്നു പറയുമ്പോൾ,
നിനക്കറിയുമോ
ഒരേസമയം പ്രണയമൊരു
മരണവും ജനനവുമാണെന്ന്!

രണ്ടുപേർ പ്രണയിക്കുമ്പോൾ
വ്യക്തികൾ മരിച്ച്
രണ്ടു പ്രണയികൾ ജനിക്കുകയാണെന്ന്!
ഒടുക്കം മുങ്ങി മരിക്കുമെന്നറിഞ്ഞാലും
കൈപിടിച്ച്
പ്രണയക്കടലിലേക്കിറങ്ങുകയാണെന്ന്!
പ്രണയവേദനയുടെ ശ്വാസം മുട്ടലുകളെ
ശ്വസിക്കുകയാണെന്ന്!

എഴുതിയാൽ തീരാത്ത,
പറയുവാൻ വാക്കുകൾ പോരാത്ത,
വിരഹത്തിലും സുന്ദരമായ പ്രണയമേ,
ഇതിലുമപ്പുറം ഞാനെങ്ങനെയാണ്
നിന്നെ പ്രണയിക്കുക!

എങ്കിലുമൊടുക്കംവരെ നീയറിയായ്കയാൽ
ഞാനെന്റെ പ്രണയത്തെ
എന്നോടു കൂടി മണ്ണടിയിക്കും.
അനന്തരം അവിടെയൊരു
പൂമരം മുളയ്ക്കും
ഒരിക്കലും വസന്തമൊഴിയാത്ത
ഒരു പൂമരം!

അവസാനിക്കാത്ത ഒരു പ്രണയത്തിന്
മറ്റെന്തു ശാപമാണ് വിധിക്കുക?!

കോട്ടയം സ്വദേശി. ജോലി റബ്ബർ ബോർഡിൽ.ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും മുഖപുസ്തകത്തിലുമൊക്കെ കഥകളും കവിതകളുംഎഴുതാറുണ്ട്