ഇടക്കുളങ്ങര ഗോപൻ
മൗനത്തിന്റെ ഭാഷണം
മിഴികൾ പൂട്ടുക, ചൂളംകുത്തും കാറ്റിൽ
കുന്നിലെപ്പൂവുകളുടെ നൃത്തം,
ഉള്ളത്തിൽ കാണുക.
അവളുടെ കത്തുകൾ
അവളുടെ കത്തുകളിൽ,
കണ്ണുനീരുണങ്ങിയ പാടുകൾ.
അക്ഷരങ്ങളിൽ,
കൃഷ്ണമണികളുടെ തിളക്കം.
നിന്നോടു മാത്രം
പെങ്ങളേ, ഞാനിപ്പൊഴും ജീവിച്ചിരിപ്പുണ്ട്.
നിൻ്റെ കണ്ണുനീർ വീണിടത്തു നിന്നും
വിണ്ണുകാക്കുന്നവൻ്റെ കരുണ തേടി,
സമരിയാക്കാരൻ
ജീവിതത്തിൽ കളഞ്ഞുപോയവനെ
പള്ളിമേടയുടെ കണ്ണാടിയിൽ കണ്ടെത്തി.
കരിയില പോലെ വിറച്ച്
കനൽപോലെ തിളച്ച്
ധ്യാനത്തിനും, ബോധത്തിനും മധ്യേ
ഉരുകിയുരുകിയങ്ങിനെ...
വിശ്വാസങ്ങളാൽ കെട്ടിയിടപ്പെട്ട ആചാരങ്ങളിൽ
അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചു.
മജ്ജയ്ക്കും, രക്തത്തിനുമിടയിൽ
ഒളിച്ചോടുന്ന വികാരങ്ങളിൽ
നീതിബോധത്തിന്റെ മരക്കുരിശുകൊണ്ട്
പത്തുകൽപ്പനകളാൽ വെഞ്ചെരിച്ചു.
നിശ്വാസങ്ങളുടെ ജപമണികൾ
ഭയത്തിലും കോപത്തിലും നിമിഷങ്ങളെണ്ണി
യൗവന തീഷ്ണമായൊരുടൽ വിളികളിൽ
വേദപുസ്തകത്തിലെ
വാലുമൂട്ടകളുടെ മണം തിണർത്തു.
മൂകത...